Friday, December 19, 2014

രാജ്യങ്ങളെ വേർ തിരിച്ച
മുൾ വേലികൾ
ഇന്നെനിക്കുചുറ്റുമാണ്
സ്വാതന്ത്ര്യത്തിനും
സ്വപന്ങ്ങൾക്കും
മുൾവേലി തീർത്തു
ശത്രുരാജ്യമാക്കുന്നവർ
കാൽപനികത ഏകാന്തതയെയും
തിരഞ്ഞു കൊണ്ടെത്രയോ
നാളായി എന്നെ വലിച്ചിഴയ്ക്കുന്നു
വേണമൊരിത്തിരി നിമിഷ
തണലെന്നു പറഞ്ഞവളെന്നെ
വല്ലാതെ ഇറുകെ പുണരുന്നു
കാറ്റടർത്തിയെറിഞ്ഞൊരു
വിത്തിൻ മുളപൊട്ടലിലേക്ക്
വിരൽ തുമ്പു നീട്ടി തൊടാനാകാതെ
ചില്ലകളാൽ തല തല്ലി കരയുന്നു
ഒട്ടേറെ പാഴ്മരങ്ങൾ ...
മീനവെയിലിൻ കൊടും ചൂടും
എരിപൊരിയേറ്റും അകചൂടും
ചേർന്നൊരു ചിതയായി തീരുന്നൊരീ
രാപ്പകലുകളിൽ
മഴക്കുടമൊന്നു കയ്യിൽ
കരുതി വരുമാ കാറ്റിനെ
കാത്തു നില്പാണ്
ഞാനും മണ്ണുമൊരുപോൽ
മനസിലെ ന്യൂന മർദങ്ങളിൽ
നിന്നൊരു വിടുതലുമായി
ഒരു ചെറു കാറ്റണയുന്നു
വേദനയുടെ കറുപ്പകറ്റി
ഇനിയൊന്നു ചിരിക്കണം
അണഞ്ഞു പോയൊരാ
പ്രതീക്ഷയാം റാന്തലിൻ തിരിനീട്ടി
വെളിച്ചത്തിലൊന്നുറങ്ങണം
ഇരുട്ടിൻ കമ്പളത്തിലമർന്നു
വിങ്ങിയ ഇന്നലകളോടു
യാത്ര ചോദിക്കണം
ആഴക്കടലിൻ ആഴങ്ങളിലുറയും
നുരയും പതയും നിറഞ്ഞ
സങ്കടങ്ങളെ തെറുത്തു കൂട്ടി
തീരത്തിൻ മണലിൽ കുഴിച്ചിട്ടു
തിടുക്കത്തിൽ മടങ്ങി പോകും
തിരതൻ ആത്മബന്ധം കാണവേ
മനസിൻ ആഴിയിൽ പിടയും ചിന്തകളിലും
ഇത്തിരി നനവ്‌ ഞാനറിയുന്നു
മറവി വരൾച്ചയാണെ
ന്നറിയുമ്പോഴേക്കും
ഞാനെന്ന പഴയ പൂമരം
ഉണങ്ങി കൊഴിഞ്ഞിരുന്നു
ഓർമ്മകൾ വരയിട്ട
ഇലകളുടെ വക്കുകൾ
ചുരുണ്ടു കൂടിയിരുന്നു
ശേഷിച്ചത് മണ്ണിന്റെ
നെഞ്ചിലെ ചൂടുമാത്രം